കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന നഗരിക്ക് പുതുമയാർന്ന അനുഭവമായി.

 

മാഹിയിലെ ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിച്ച ഗുരുതി തർപ്പണം, കളരിപ്പയറ്റ്, പൂക്കുട്ടിചാത്തൻ തിറ, മുത്തപ്പൻ വെള്ളാട്ടം എന്നിവയാണ് അരങ്ങേറിയത്. വിദേശികളുൾപ്പെടെയുള്ള വൻ ജനക്കൂട്ടമാണ് ത്യാഗത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ പറയുന്ന തെയ്യാട്ടം കാണാനെത്തിയത്.

 

മയ്യഴിയുടെ ചരിത്രവും വിശ്വാസവും ഇഴചേർന്ന പൂക്കുട്ടിചാത്തൻ തിറ കാണികളിൽ ഏറെ കൗതുകമുണർത്തി. ഫ്രഞ്ച്-ബ്രിട്ടീഷ് യുദ്ധത്തിൽ തകർന്ന സെന്റ് തെരേസ ദേവാലയത്തിൻ്റെ പുനർനിർമ്മാണത്തിനായി കൊയിലാണ്ടി ചാലോറ ഇല്ലത്തുനിന്നും മരവുമായെത്തിയ കാളവണ്ടിയിലാണ് പൂക്കുട്ടിചാത്തൻ മയ്യഴിയിലെത്തിയത് എന്നാണ് ഐതിഹ്യം. മയ്യഴിയിലെ ശ്രീ പുത്തലം ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയാണ് പൂക്കുട്ടിച്ചാത്തൻ.

 

പരമശിവനെയും മഹാവിഷ്ണുവിനെയും പ്രതിനിധീകരിക്കുന്ന മുത്തപ്പൻ വെള്ളാട്ടമായിരുന്നു ചടങ്ങിലെ മറ്റൊരു പ്രധാന ആകർഷണം. തങ്ങളുടെ സങ്കടങ്ങൾ നേരിട്ട് ബോധിപ്പിക്കാൻ കഴിയുന്ന ദൈവമെന്ന ഭക്തരുടെ വിശ്വാസമാണ് മുത്തപ്പനിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നത്. പാടിക്കുറ്റിയമ്മയ്ക്കും മന്ദനാർ രാജാവിനും ലഭിച്ച ദൈവാംശമുള്ള കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനായി മാറിയതെന്നാണ് ഐതീഹ്യം.

 

പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൊടിയേറ്റിയ ചടങ്ങിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, പത്മശ്രീ ഇ. പി. നാരായണൻ, പീയുഷ് നമ്പൂതിരി, പുഷ്പ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

 

പുസ്തകോത്സവത്തിൻ്റെ വരും ദിവസങ്ങളിലും വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. മൂന്നാം ദിനമായ ജനുവരി 9ന് രാത്രി 7 മണിക്ക് പടവീരൻ തെയ്യവും 10ന് രാത്രി 7ന് കുട്ടിച്ചാത്തൻ തിറയും 11ന് രാത്രി 7ന് അഗ്നികണ്ഠാകർണൻ തെയ്യവും അവതരിപ്പിക്കും. സമാപനത്തോടനുബന്ധിച്ച് 12ന് രാത്രി 7 മണിക്ക് വസൂരിമാല ഭഗവതി തെയ്യവും രാത്രി 8ന് പൊട്ടൻ ദൈവം തെയ്യവും അരങ്ങേറുന്നതോടെ കലാപരിപാടികൾക്ക് സമാപ്തിയാകും.